Home National പ്രൊഫ. എം.ജി.എസ്. നാരായണൻ വിട വാങ്ങി

പ്രൊഫ. എം.ജി.എസ്. നാരായണൻ വിട വാങ്ങി

106
0

പ്രമുഖ ചരിത്രപണ്ഡിതനും അദ്ധ്യാപകനും എഴുത്തുകാരനുമാണ്‌ പ്രൊഫ. എം.ജി.എസ്. നാരായണൻ എന്ന മുറ്റയിൽ ഗോവിന്ദമേനോൻ ശങ്കരനാരായണൻ അന്തരിച്ചു.കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്കാരച്ചടങ്ങുകൾ നടക്കും.

എം.ജി.എസ്. നാരായണൻ, 1932 ഓഗസ്റ്റ് 20 നു്‌ പൊന്നാനിയിൽ ജനിച്ചു .മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ചരിത്രത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം നേടി. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ അദ്ധ്യാപകനായി ജോലിചെയ്തു.1973 ൽ കേരള സർ‌വകലാശാലയിൽ നിന്ന് പി.എച്ച്.ഡി കരസ്ഥമാക്കി. 1970 മുതൽ 1992 ൽ വിരമിക്കുന്നതു വരെ കാലിക്കറ്റ് സർ‌വകലാശാലയിലെ സോഷ്യൽ സയൻസ് ആന്റ് ഹ്യൂമാനീറ്റീസ് വകുപ്പിന്റെ തലവനായിരുന്നു.

ദേശീയമായും അന്തർദ്ദേശീയമായും അറിയപ്പെടുന്ന എം. ജി.എസ് ദക്ഷിണേന്ത്യൻ ചരിത്രത്തിലും, കേരള ചരിത്രത്തിലും വിശിഷ്യ പുരാതന ഇന്ത്യൻ ചരിത്രത്തിലും തന്റെ കൈയൊപ്പ് ചാർത്തി.

എം. ജി. എസ്. പുരാതന ഇന്ത്യൻ ലിപികൾ (ബ്രാഹ്മി, ഗ്രന്ഥം എന്നിവ) പഠിക്കുകയും തമിഴ്, ക്ലാസിക്കൽ സംസ്കൃതം എന്നിവയിൽ വൈദഗ്ദ്ധ്യം നേടുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ കൊടുങ്ങല്ലൂരിൽ (1969–70) പുരാവസ്തു ഗവേഷണങ്ങളിൽ നിരീക്ഷകനായി പങ്കെടുത്തു. കേരളത്തിലെ ചേര പെരുമാളുകളെ പരാമർശിക്കുന്ന നിരവധി മധ്യകാല വട്ടെഴുത്തു ലിഖിതങ്ങളും അദ്ദേഹം കണ്ടെത്തി പ്രസിദ്ധീകരിച്ചു.

കോമൺ‌വെൽത്ത് അക്കാദമിക് സ്റ്റാഫ് ഫെലോ, സ്കൂൾ ഓഫ് ഓറിയന്റൽ, ആഫ്രിക്കൻ സ്റ്റഡീസ്, യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ (1974 –75); വിസിറ്റിംഗ് ഫെലോ, മോസ്കോ, ലെനിൻഗ്രാഡ് സർവകലാശാലകൾ (1991); വിസിറ്റിംഗ് റിസർച്ച് പ്രൊഫസർ, ടോക്കിയോ യൂണിവേഴ്സിറ്റി ഓഫ് ഫോറിൻ സ്റ്റഡീസ്, ടോക്കിയോ (1994-95). ഫസ്റ്റ് മെംബർ സെക്രട്ടറിയായും (1990–92) ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ ചെയർമാനായും (2001–03) സേവനമനുഷ്ഠിച്ചു. പെരുമാൾസ് ഓഫ് കേരള (1972) -എന്ന ഗ്രന്ഥമാണ് അദ്ദേഹത്തിന്റെ മാസ്റ്റർപീസ് എന്ന് അറിയപ്പെടുന്നത്. കേരളത്തിന്റെ ചരിത്രചരിത്രത്തിലെ ഒരു നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു. മധ്യപ്രദേശിലെ സാഞ്ചിയിൽ നിന്നുള്ള മൗര്യ ഭരണാധികാരി ബിന്ദുസാരയുടെ ഒരു ശകലം ലിഖിതം അദ്ദേഹം “ആകസ്മികമായി” കണ്ടെത്തി പ്രസിദ്ധീകരിച്ചു.

2018 ഏപ്രിലിൽ എം. ജി. എസ്. തന്റെ സ്വകാര്യ ലൈബ്രറി കാലിക്കട്ട് സർവകലാശാലയിലെ ചരിത്ര വകുപ്പിന് കൈമാറി. എം. ജി. എസിന്റെ ആത്മകഥ 2018 ഡിസംബറിൽ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചു.1974 മുതൽ പലതവണ ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന്റെ നിർ‌വാഹക സമിതി അംഗമായിട്ടുണ്ട്. 1983-85 കാലഘട്ടത്തിൽ ഹിസ്റ്ററി കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ചരിത്രപണ്ഡിതനായ ഡോ. എം. ഗംഗാധരൻ എം.ജി.എസിന്റെ അമ്മയുടെ സഹോദരനാണ്‌.

പ്രസിദ്ധീകരിച്ച പ്രധാന പുസ്തകങ്ങൾ ഇന്ത്യൻ ചരിത്ര പരിചയം-1969,സാഹിത്യ അപരാധങ്ങൾ 1970,
കേരള ചരിത്രത്തിന്റെ അടിസ്ഥാന ശിലകൾ 1971, കോഴിക്കോടിന്റെ കഥ,2001,സെക്കുലർ ജാതിയും സെക്കുലർ മതവും,2001,ജനാധിപത്യവും കമ്മ്യൂണിസവും, 2004,പെരുമാൾസ് ഓഫ് കേരള (ഇംഗ്ലീഷ്: Permals of Kerala. Brahmin Oligarchy and Ritual Monarchy, 2013) എന്നിവയാണ്.
ഇവക്കുപുറമെ ചരിത്ര, സാഹിത്യ സംബന്ധിയായ നിരവധി പ്രബന്ധങ്ങൾ പ്രമുഖ ജേർണലുകളിലും മാഗസിനുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കെ എം അന്ത്രു ഫൗണ്ടേഷൻ പ്രൊഫ : എം ജി എസ്സിന്റെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപെടുത്തുന്നു. ചരിത്രപഠനത്തിന് ജീവിതമാകെ മാറ്റിവെച്ച മറ്റൊരു പ്രതിഭ മലയാളത്തിൽ ഉണ്ടാകുമോ എന്ന് സംശയമാണ്. ഇനി ഉണ്ടാകുമോ എന്ന കാര്യത്തിലും സംശയമാണ് . അനുശോചനകുറിപ്പിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here