പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ. കരുൺ (73) അന്തരിച്ചു. വൈകീട്ട് അഞ്ചുമണിയോടെ വഴുതക്കാട് ഉദാരശിരോമണി റോഡിലെ വസതിയായ ‘പിറവി’യിലായിരുന്നു അന്ത്യം. നിലവിൽ കെ.എസ്.എഫ്.ഡി.സി ചെയർമാനായി പ്രവർത്തിക്കുകയായിരുന്നു.
മലയാള സിനിമയെ ദേശീയ- അന്തർദേശീയ തലങ്ങളിൽ അടയാളപ്പെടുത്തിയ പ്രതിഭയാണ് ഷാജി എൻ കരുൺ. ഛായാഗ്രാഹകനായി മലയാള സിനിമയിൽ അരങ്ങേറിയ അദ്ദേഹം 40-ഓളം ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചു. സംവിധായകനെന്ന നിലയിൽ ‘പിറവി’യാണ് ആദ്യ ചിത്രം. ‘പിറവി’യ്ക്ക് 1989-ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ക്യാമറ പ്രത്യേക പരാമർശം ലഭിച്ചു. രണ്ടാമത്തെ ചിത്രമായ ‘സ്വം’ കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏകമലയാള ചിത്രമാണ്. കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷസ്ഥാനവും ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള (ഐഎഫ്എഫ്കെ)യുടെ അധ്യക്ഷസ്ഥാനവും വഹിച്ചിട്ടുണ്ട്. 2011-ൽ പത്മശ്രീ അവാർഡിന് അർഹനായി. മലയാള ചലച്ചിത്രരംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2023-ലെ ജെ.സി.ഡാനിയേൽ പുരസ്കാരം ലഭിച്ചിരുന്നു.
കെ എം അന്ത്രു ഫൗണ്ടേഷൻ അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ അഗാധമായ ദുഃഖം രേഖപെടുത്തി. സിനിമകളിലൂടെ സ്വന്തം കൈമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയെയാണ് നമ്മുക്ക് നഷ്ടമായത് എന്ന് ഫൗണ്ടേഷൻ ചെയർമാൻ ഷാജിൽ അന്ത്രു അനുശോചനത്തിൽ അറിയിച്ചു.